Monday, April 30, 2012


Monday, January 25, 2010

അഷ്ടമൂര്‍ത്തിയുടെ പുസ്തക പ്രകാശനം



ഇന്നലെ (25-01-10 തിങ്കളാഴ്ച )തൃശ്ശൂരിലെ സാഹിത്യ അക്കാദമി അങ്കണത്തിലെ സായാഹ്നത്തിന് സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും നിറവും മണവുമായിരുന്നു. നന്മയുടെ എഴുത്തുകാരന്റെ വായനക്കാരെ സ്വീകരിക്കാന്‍ തണല്‍മരങ്ങള്‍ നിഴല്‍പ്പരവതാനി വിരിച്ച്, കാറ്റില്‍ പൂക്കളുടെ സുഗന്ധം നിറച്ച് കാത്തുനിന്നു. വരിയിട്ട ചുവന്ന കസാലകളില്‍ നന്മയും സ്നേഹവും അടുത്തറിഞ്ഞവര്‍ അടുത്തു നിന്നും അകലെ നിന്നും വന്നിരുന്നു. നിറഞ്ഞ ചിരിയുമായി കഥാകാരന്‍ വന്നു, കൂടെ സഹധര്‍മ്മിണിയും. ചിരപരിചിതരെപ്പോലെ കൈപിടിച്ച് സ്വീകരിച്ചു, കുശലമന്വേഷിച്ചു. ആലോച്ചിച്ചു കൂട്ടിവെച്ചിരുന്ന പരിഭ്രമവും ആകാംക്ഷയും നിമിഷം കൊണ്ട് അലിഞ്ഞില്ലാതായി. കസേരകള്‍ ഓരോന്നായി ഇരിപ്പിടങ്ങളാകവെ സാറടീച്ചര്‍ വന്നു. ഏതു വിഷമത്തിലും ഒരു ഫോണ്‍കാള്‍ അകലെയുള്ള പ്രിയ കൂട്ടുകാരന്റെ കഥകള്‍ പുന്ര്ജ്ജനിക്കുന്ന നിമിഷത്തിന് സാക്ഷിയാകാന്‍ . അല്പനേരത്തിനു ശേഷം മലയാളത്തിന്റെ മഹാനായ കഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍ എത്തി. അഷ്ടമൂര്‍ത്തിയുടെ കഥകള്‍ പ്രകാശിതമാക്കുവാന്‍ മറ്റാരാണ് വരിക! കൂടെ വൈശാഖന്‍, അശോകന്‍ ചരിവില്‍ , കെ സി നാരായണന്‍ , വി എം ഗിരിജ , സന്തോഷ്കുമാര്‍ എന്നിവരും എത്തി. ആറാട്ടുപുഴയുടെ മറ്റൊരു സല്പുത്രന്‍ ‍ , കഥാകാരന്റെ പ്രിയകൂട്ടുകാരന്‍ സംഗീത സംവിധായകന്‍ വിദ്യാധരന്‍ എന്റെ സ്വന്തം അഷ്ടമൂര്‍ത്തിയുടെ കഥകള്‍ക്ക് കാതോര്‍ത്ത് മുന്‍ നിരയില്‍ത്തന്നെ ഇരുന്നു. കൂടെ ജയരാജ് വാര്യരും. പിന്നിലേക്ക്കു നോക്കുമ്പോള്‍ റോഡിലേക്ക്കു നിറഞ്ഞു വഴിയുന്ന സുഹൃദ് സംഘങ്ങള്‍ . ഇരിപ്പിടങ്ങള്‍ അവര്‍ക്കാവശ്യമായിരുന്നില്ല. അഷ്ടമൂര്‍ത്തിയുടെ കഥകള്‍ ആലോചനാമൃതങ്ങളാക്കി ഓരോരുത്തരും തണല്‍മരങ്ങള്‍ക്ക് താഴെഇരുന്നു, വഴിയരികുകളില്‍ നിന്നു, ഇതെന്റെ സ്വന്തം പുസ്തകപ്രകാശനം എന്നമട്ടില്‍ .


പ്രശസ്ത കഥാകാരന്‍ അഷ്ടമൂര്‍ത്തിയുടെ തിരഞ്ഞെടുത്ത മുപ്പത്തിയേഴു കഥകളുടെ സമാഹാരം ഹരിതം ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച് പ്രകാശിതമാക്കുന്ന ചടങ്ങ് 2010 ജനവരി 25ആം തീയതി തൃശൂര്‍ കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ നടന്നു.എന്‍ രാജന്‍ സ്വാഗതം പറഞ്ഞു, വൈശാഖന്‍ ആദ്ധ്യക്ഷം വഹിച്ചു, എം ടി പ്രകാശിപ്പിച്ച പുസ്തകം സാറാജോസഫ് ഏറ്റു വാങ്ങി. കെ സി നാരായണന്‍ പുസ്തകം പരിചയപ്പെടുത്തി. അശോകന്‍ ചരിവില്‍ , വി എം ഗിരിജ , സന്തോഷ്കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഷ്ടമൂര്‍ത്തി നന്ദി പറഞ്ഞു.

ഒരുപിറുപിറുപ്പു പോലെയാണ് തനിക്ക് കഥയെഴുത്ത് എന്ന് കഥാകാരന്‍ പറയുന്നു. മറ്റുള്ളവരോട് പറയാനും പങ്കുവയ്ക്കാനും സാധിക്കാത്ത കാര്യങ്ങള്‍ കഥകളായിത്തീരുകയാണ്. കഥയെഴുതിക്കഴിഞ്ഞാലുള്ള ആശ്വാസത്തെക്കുറിച്ച് അദ്ദേഃഅം ആമുഖത്തില്‍ പറയുന്നു. എന്തിനാണ് കഥയെഴുതുന്നത്? നന്മയിലേക്കുള്ള ഒരന്വേഷണമാണ്‍ ഓരോ കഥയും എന്ന് കഥാകാരന്‍ കരുതുന്നു. എങ്കിലോ കഥയെഴുതി ആരെയും നന്നാക്കാം എന്ന ഒരുദ്ദേശവും ഇല്ലതാനും. ലളിതമായ ഭാഷയിലാവണം കഥയെഴുത്ത്. കഥയെഴുതിയശേഷം വായനക്കാരന്‍ കഥാകൃത്തിനെ അന്വേഷിച്ച് നടക്കേണ്ട ഗതികേട് വരരുത്. നഗരജീവിതത്തിന്റെ വിഹ്വലതകളും, കുട്ടിക്കാലത്തിന്റെ പിന്തുടരുന്ന ഓര്‍മ്മകള്‍ നല്‍കുന്ന വേവലാതികളും കഥയെഴുതിത്തീരുന്നതോടെ മുക്തമാകുന്നു. ഒരിക്കലും പരിചയപ്പെടാന്‍ സാദ്ധ്യതയില്ലായിരുന്ന ഒരുപാട് കൂട്ടുകാരെ കഥയെഴുത്തിലൂടെ കിട്ടിയതിന്റെ സന്തോഷം കഥാകാരനുണ്ട്. ജീവിതത്തിന് പരിമിതമായ തരത്തിലെങ്കിലും ഒരര്‍ഥവും കഥയെഴുത്ത് അദ്ദേഹത്തിന് നല്‍കുന്നു.

അഷ്ടമൂര്‍ത്തിയുടെ കഥകളിലെ സാരള്യത്തെക്കുറിച്ചാണ് പ്രധാനമായും സാറാജോസഫും എം ടിയും സംസാരിച്ചത്. എഴുത്തുകാരന്‍ തന്റെ കഴിവു പ്രകടിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളായി കഥകള്‍ മാറരുത്. അങ്ങനെയുള്ള് കഥകളില്‍ നിന്ന് കഥാകാരന്മാര്‍ക്ക് മോചനമില്ല. മാര്‍ക്വിസ് നും കാമു വിനും ഒക്കെ ഇത്തരം പ്രതിസന്ധികള്‍ കഥയെഴുത്തില്‍ നേരിടേണ്ടിവന്നിട്ടുണ്ട് എന്ന് എം ടി പറഞ്ഞു. ലാബിറിന്ത് പണികഴിപ്പിച്ച ഡിഡാലസ് നെ (Daedalus)പ്പോലെ കഥാകാരന്‍ കഥയ്ക്കകത്തു ചുറ്റിത്തിരിയുന്നു. വായനക്കാരന് കഥയെക്കാള്‍ കഥാകാരനെ കാണണ്ട അവസ്ഥയായിത്തീരുന്നു. ഇതില്‍ നിന്നും വളരെ വ്യതസ്തമാണ് അഷ്ടമൂര്‍ത്തിയുടെ കഥകള്‍ . അദ്ദേഹം സ്വയം പറയുന്നതുപോലെ, കഥാകാരന്‍ ഒരു നിഖണ്ഡുവുമായി വായനക്കാരന്റെ പിന്നാലെ നടക്കേണ്ട ഗതികേട് വരുത്തുന്നേയില്ല. ഇതൊക്കെയാണെങ്കിലും വായിച്ചു ചെല്ലുമ്പോള്‍ അദ്ദേഹം നമുക്കായി ഒരു ഞെട്ടല്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എല്ലാ കഥകളിലും എന്ന് കെ സി നാരായണന്‍. കഥാകാരന്റെ ക്രാഫ്റ്റ് അവിടെയാണ്. സാധാരണ പോലെ പറഞ്ഞുപോകുന്ന കഥയില്‍ നിന്ന് വെള്ളത്തിനടിയില്‍ നിന്ന് ഒരഗ്നിപര്‍വ്വതം പോലെ ആ നടുക്കം വായനക്കാരനെ ഒന്നു പിടിച്ചു കുലുക്കുന്നു. ഇതെന്താണ് സാമാന്യജീവിതത്തില്‍ താന്‍ കാണാഞ്ഞതെന്ന് അയാള്‍ ലജ്ജയോടെ ഓര്‍ക്കുന്നു. അഷ്ടമൂര്‍ത്തിയുടെ കാണലുകളിലെ ‘കാഴ്ചകള്‍ ‘ അങ്ങനെയാണ്.

കുറച്ചു കഥയെഴുതി, ഇടയ്ക്കൊന്നു മൌനമായി വീണ്ടും കാണാക്കാഴ്ചകള്‍ കാണുന്നു കഥാകാരന്‍. വീണ്ടും വന്നൊന്നു നമ്മെ ഉണര്‍ത്തിയിട്ട് പോകുന്നു. ദേ ഇതു നോക്കൂ എന്ന് ഓര്‍മ്മപ്പെടുത്തിയിട്ട് പോകുന്നു. രോഹിണി ഭട്ട് , അമ്മ ഉറങ്ങുന്ന രാത്രി എന്നീ കഥകള്‍ തന്ന ഞെട്ടലോടെയാണ് ഇതെഴുതുന്നത്. അനുധാവനം എന്ന കഥ ഏറെ നാളായി എന്നെ അനുധാവനം ചെയ്തുകൊണ്ടിരിക്കുന്നു. എലിവേറ്ററിലെ അവസരങ്ങള്‍ വായിക്കുന്നയാള്‍ താനൊരിക്കല്‍ എലിവേറ്ററില്‍ കയറിയപ്പോഴത്തെ കഥയാണോ ഇത് എന്ന് സ്വയം ചിന്തിക്കുന്ന മട്ടില്‍ കഥാകാരന്‍ താദാത്മ്യപ്പെടുത്തുന്നു.

യൂറോപ്പിലെ പ്രശസ്ത ഫുട്ബാള്‍ ടീമുകളെപ്പറ്റിയുള്ള ഒരു കഥ കെ സി നാരായണന്‍ ഉദാഹരിച്ചു. അവനവന്റെ സ്ഥിരം ഗ്രൌണ്ടുകളില്‍ ഗോളടിക്കാന്‍ എളുപ്പമാണ്. പരിചയമില്ലാത്ത പ്ലേ ഗ്രൌണ്ടുകളില്‍ ഗോളടിക്കുന്നവനാണ് യഥാര്‍ഥ കളിക്കാരന്‍. യഥാര്‍ഥ എഴുത്തുകാരനും അങ്ങനെത്തന്നെ. എവിടെയാണ് ആ ഗോള്‍ , കഥയിലെ ആ വഴിത്തിരിവ്, ആ നടുക്കം, ആ ഉറക്കം കെടുത്തുന്ന വാചകം ഒളിപ്പിച്ചു വെച്ച് കഥാകാരന്‍ കളിജയിക്കുന്നത്. വായനക്കാരനെ സുഹൃത്താക്കുന്നത്. അവിടെയാണ് എഴുത്തുകാരന്റെ വിജയം. വളരെ നാളുകളായി ശൂഷ്കമായ സദസ്സുകളുമായി നടന്ന പുസ്തകപ്രകാശനങ്ങളും സാഹിത്യ ചര്‍ച്ചകളും കണ്ട് കോട്ടുവായയിട്ടിരുന്ന കേരള സാഹിത്യ അക്കാദമി അങ്കണം ഒന്നു മൂര്‍നിവര്‍ന്ന് മുഖം കഴുകി ഇന്നലെ വൈകുന്നേരം നെറ്റിയില്‍ ഭസ്മക്കുറിയുമായി നിറഞ്ഞു കവിഞ്ഞ സദസ്സിനെ നോക്കി ആശ്വാസ നിശ്വാസമുതിര്‍ത്തതിനും കാരണം ഇതുതന്നെ. അഷ്ടമൂര്‍ത്തി എന്ന കഥാകാരന്‍ .

No comments:

Post a Comment